മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രിൽ മാസത്തെ ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാർ. ഇന്ന് ശമ്പളം നൽകാമെന്ന മന്ത്രിയുടെയും മാനേജ്‌മെന്റിന്റയും വാക്ക് പാലിക്കാൻ വേണ്ട പണം ലഭിച്ചിട്ടില്ലെന്നാണ് സൂചന. സർക്കാർ പതിവായി നൽകുന്ന മുപ്പത് കോടി രൂപ ഇന്നലെ നൽകിയെങ്കിലും ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കിയുള്ള 55 ലക്ഷം രൂപക്കായി ബാങ്ക് വായ്പ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.
ഇന്ന് അർദ്ധരാത്രി വരെ ശമ്പളത്തിനായി കാക്കുമെന്നും കൂലി കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും തൊഴിലാളി നേതാക്കൾ അറിയിച്ചു. ശമ്പളം വന്നില്ലെങ്കിൽ നാളെത്തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.
അതേ സമയം, ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ ഒന്നേകാൽ കോടി മുടക്കി വാഷിങ് യൂണിറ്റ് വാങുന്നതിനെതിരെ ജീവനക്കാരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ മാറ്റിവച്ച തുകയല്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് നല്‍കുന്ന വിശദീകരണം.