ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ വലിയഴീക്കൽ പാലം മുഖ്യ മന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. ഇതോടെ ഇരു ജില്ലകളിലുള്ളവർക്കും യാത്രയിൽ 25 കിലോമീറ്റർ ദൂരം കുറയും. നിർമ്മാണം അറബിക്കടലിൻ്റെ പൊഴിമുഖത്തിന് കുറുകെയാണ് 2016ൽ നിർമാണം ആരംഭിച്ച പാലമുള്ളത്.
139.35 രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന് 981 മീറ്റർ നീളമുണ്ട്. അനുബന്ധപാത കൂടി ചേർത്താൽ നീളം 1.216 കി.മീ ആകും. ബോ സ്ട്രിങ്ങ് ആർച്ച് മാതൃകയിൽ തീർത്ത മൂന്ന് ആർച്ച് സ്പാനുകള്‍ക്ക് 110 മീറ്റർ നീളമുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഒന്നാണ് ഈ ആർച്ച് സ്പാനുകൾ. ആകെ 29 സ്പാനുകളാണ് പാലത്തിലുള്ളത്. ചെറിയ കപ്പലുകളും ബാർജുകളും അടിയിലൂടെ കടന്നു പോകത്തക്ക വിധത്തിലാണ് പാലത്തിന്റെ നിർമ്മാണം. ബി.എം.സി നിലവാരത്തിലാണ് അപ്രോച്ച് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്.

