കാലം മാറിയെന്നും ആ മാറ്റം പൊലീസ് ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികമായ പരിശീലനം ലഭിച്ചെങ്കിലും പഴയതിൻ്റെ ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ടെന്നും അത് പൊതുവെ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിൻ്റെ നാക്ക്, കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓർമ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം.
പൊലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസിന് നൽകുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് അത് വിനയാകും. പഴയ കാലത്ത് പൊലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താൻ ആയിരുന്നു. ആ കാലം മാറിയെങ്കിലും പൊലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ല. സാധാരണ സമ്പ്രദായങ്ങളിൽ നിന്ന് പാസിംഗ് ഔട്ട് പരേഡിൽ മാറ്റം വരുത്തണം. ഉത്തരവാദപ്പെട്ടവർ അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലം മാറിയപ്പൊ കേരളത്തിൽ വലിയ മാറ്റങ്ങൾ വന്നു. 1957 ലെ ഇ എം എസ് സർക്കാരാണ് അത് വരെയുണ്ടായിരുന്ന പൊലീസ് സമ്പ്രാദയങ്ങളെ മാറ്റിയത്. പൊലീസിൻ്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പൊലീസ് മാറി.
പ്രളയം, കൊവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പൊലീസിൻ്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങൾ പരിശീലനത്തിലും ഉണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

