കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തില്‍ ഉള്‍പ്പെടാന്‍ ഭര്‍ത്താവ് നിരന്തരമായ സമ്മര്‍ദം ചെലുത്തുന്നത് സഹിക്കവയ്യാതെയാണ് 26കാരി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2 വർഷം മുൻപാണു ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് സമൂഹമാധ്യമ ഗ്രൂപ്പിൽ എത്തപ്പെട്ടത്. പീഡനങ്ങൾ തുടർന്നതോടെയാണ് ഭർത്താവിനെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായുമാണ് 32കാരനായ ഭർത്താവ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു.
അതീവ രഹസ്യമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സോഷ്യല്‍മീഡിയ ഗ്രൂപ്പ് വഴി പരിചയം സ്ഥാപിച്ചശേഷമാണ് നേരിട്ട് കാണുക. തുടർന്ന് ഒന്നിലേറെ തവണ നേരില്‍ക്കണ്ട് എല്ലാം സംസാരിച്ചുറപ്പിച്ചതിന് ശേഷമാണ് ഒത്തുചേരല്‍. നന്നായി പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചതിന് ശേഷം കൂടിച്ചേരലുകള്‍ക്കായി ഏതെങ്കിലും ഒരാളുടെ വീട് തെരഞ്ഞെടുക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും സുരക്ഷിതമല്ലാത്തതിനാലാണ് ഇവര്‍ വീടുതന്നെ തെരഞ്ഞെടുക്കുന്നത്. പലരും വ്യാജ പേരുകളിലാണ് ഗ്രൂപ്പില്‍ അംഗമായതെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആറുപേര്‍ ഇതുവരെ അറസ്റ്റിലായി. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശിയെയാണ് പിടികൂടിയത്. ഇതിനിടെ ഒരാള്‍ വിദേശത്തേക്ക് കടന്നു. സൗദിയിലേക്ക് പോയ ഇയാളെ തിരികെ എത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി.

