അമ്പലമുക്കിൽ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പുറത്തുവിട്ടു. പ്രതിയെന്ന് സംശയിക്കുന്നയാൾ സ്‌കൂട്ടറിൽ പോകുന്ന ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്. മുട്ടടയിൽ നിന്ന് കേശവദാസപുരം ഭാഗത്തേക്കാണ് ഇയാൾ സ്‌കൂട്ടറിൽ പോയത്. കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ കണ്ടെത്തിയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് അലങ്കാര ചെടികള്‍ വിൽക്കുന്ന കടയിൽ ജീവനക്കാരി വിനീതയെ ചെടികൾക്കിടയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ചെടികൾ വാങ്ങാനായി രണ്ടുപേർ വന്നെങ്കിലും ആരെയും കാണാതിരുന്നതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ സ്വർണമാല നഷ്ടമായിട്ടുണ്ട്. വിദഗ്ദമായാണ് കൊലപാതകം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ദൃശ്യങ്ങളിൽ കാണുന്നയാള്‍ ഞായറാഴ്ച ദിവസം പേരൂർക്കട മാനസിരോഗാശുപത്രിയിൽ നിന്നും അമ്പലമുക്ക് വരെ നടന്നു വന്നിരുന്നു. പതിനൊന്ന് മണിയോടെ തലയിൽ സ്ക്രാഫ് ധരിച്ച് മാസ്ക്ക് വച്ചെത്തിയ വ്യക്തി കടക്ക് സമീപം കുറച്ചു സമീപം കാത്തുനിന്നു. 11.30 മടങ്ങിയെത്തിയാള്‍ ഓട്ടോയിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെഡിക്കൽ കോളേജിലേക്കെന്ന പറഞ്ഞ് ഓട്ടോയിൽ കയറി ഇയാള്‍ മുട്ടടയിറങ്ങിയെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഇതിന് ശേഷമുള്ള നിർണായക ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
ഇയാൾ പിന്നെ ഒരു ആക്ടീവ സ്കൂൂട്ടറിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സ്കൂട്ടർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്കൂട്ടിറിനെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ വിവരം അറിയിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

