കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷന്‍ വന്നാലും അവരെ റിമോട്ട് കണ്‍ട്രോളാക്കി മാറ്റുമെന്ന വിമര്‍ശനത്തോട് പ്രതികരിച്ച് രാഹുൽ ഗാന്ധി.റിമോട്ട് കണ്‍ട്രോള്‍ എന്ന് വിശേഷിപ്പിക്കുന്നത് രണ്ട് പേരേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ രാഹുൽ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനും പാര്‍ട്ടിയെ നയിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് പറഞ്ഞു.അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയ രണ്ട് പേര്‍ക്കും അവരുടേതായ രീതിയിലുള്ള സ്ഥാനവും കാഴ്ചപ്പാടുകളുമുണ്ട്.വിവിധ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളേയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഫാസിസ്റ്റ് പാര്‍ട്ടിയല്ല. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ക്കറിയാം. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. താന്‍ എന്തുകൊണ്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. എന്തുകൊണ്ട് മത്സരിക്കുന്നില്ല എന്നത് 2019ലെ തന്റെ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ കോര്‍പ്പറേറ്റുകള്‍ക്കോ ബിസിനസുകള്‍ക്കോ എതിരല്ലെന്നും ബിസിനസുകളുടെ കുത്തകവത്ക്കരണത്തോടാണ് എതിര്‍പ്പെന്നും അദ്ദേഹം വ്യക്തമാക്കി.