അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ വിജിലൻസ് ഇന്നും ചോദ്യം ചെയ്യുന്നു . കോഴിക്കോട് വിജിലൻസ് ഓഫീസിൽ വെച്ചാണ് ഇന്നലത്തേതിന്റെ തുടർച്ചയായുള്ള ചോദ്യം ചെയ്യൽ. ഇന്നലെ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നേരത്തെ ഷാജി ഹാജരാക്കിയ രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന കണ്ടെത്തിലിനെ തുടർന്നാണ് വിജിലൻസ് സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഷാജിയുടെ വീട് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണ് എന്നാണ് വിജിലൻസ് സംശയിക്കുന്നത്. ഷാജിക്ക് വരവിൽക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. നവംബറിൽ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു. തുടർന്നാണ് ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തത്.

