സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്‌നയ്ക്ക് നോട്ടീസ് അയച്ചു.സ്വപ്നയുടെ ശബ്ദരേഖ തിരക്കഥ പ്രകാരമാണെന്ന വെളിപ്പെടുത്തലിലാണ് ഇ.ഡി വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ പുസ്തകം പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് പുതിയ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽകൂടി വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കൂടുതൽ പരിശോധനയുടെ ഭാഗമായാണ് എൻഫോഴ്മെന്റ് ചോദ്യംചെയ്യുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന് നേരത്തെ സ്വപ്‌ന പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തിരക്കഥയനസുരിച്ചായിരുന്നുവെന്നാണ് സ്വപ്‌ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിഗമനത്തിലേക്ക് ഇഡി എത്തിയത്.
മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പിന്നിൽ എം. ശിവശങ്കറാണെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

