കോഴിക്കോട് : അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പ്രതിയെ പിടികൂടിയിട്ടും സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതടക്കമുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. അതിനിടെ, സ്കൂളിൽ എക്സൈസ് സംഘം പരിശോധന നടത്തി. വിഷയം ചർച്ച ചെയ്യാൻ അഴിയൂർ പഞ്ചായത്ത് ഉച്ചതിരിഞ്ഞ് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
13 വയസ് മാത്രം പ്രായമുളള പെൺകുട്ടിയെ സ്കൂൾ ബാഗിൽ ലഹരി ഒളിപ്പിച്ച് സ്കൂൾ യൂണിഫോമിൽ തന്നെ തലശേരിയിലെ സ്വകാര്യ മാളിലേക്ക് ലഹരി കൈമാറാനായി പറഞ്ഞയച്ചതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് സമൂഹത്തിലുണ്ടാക്കിയത് വലിയ ചലനം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെ എക്സൈസ് വകുപ്പ് നടപടി തുടങ്ങി. ഡെപ്യൂട്ടി കമ്മീഷണർ വി രാജേന്ദ്രൻറെ നേതൃത്വത്തിലുളള സംഘം സ്കൂളിലെത്തി അധ്യാപകരുമായും രക്ഷിതാക്കളുമായി ചർച്ച നടത്തി.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും ബോധവൽക്കരണം കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെൺകുട്ടിയിൽ നിന്ന് മൊഴി എടുക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. അതിനിടെയാണ് പെൺകുട്ടിുടെ ഉമ്മ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നൽകുകയും പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തിട്ടും തെളിവില്ലെന്ന പേരിൽ വിട്ടയച്ചുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി. മൊഴി നൽകാനായി സ്റ്റേഷനിലെത്തിയപ്പോൾ സ്റ്റേഷൻ പരിസരത്ത് ലഹരി സംഘം ചുറ്റിക്കറങ്ങിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്.
സംഭവം വലിയ വിവാദമായ സാഹചര്യത്തിൽ ചോന്പാല പൊലീസ് പെൺകുട്ടിയിൽ നിന്ന് വീണ്ടും മൊഴി എടുത്തേക്കും. ലഹരി ഉപയോഗത്തെത്തുടർന്നുളള അവശത തുടരുന്ന സാഹചര്യത്തിൽ ചികിൽസയും കൗൺസലിങ്ങിനും ശേഷമാകും മൊഴിയെടുക്കുക.
കഴിഞ്ഞ രണ്ടാം തീയതി രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ലഹരിസംഘത്തെക്കുറിച്ച് കുട്ടി നൽകിയ വിവരങ്ങളൊന്നുമില്ല. സംഭവത്തിൻരെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ച തിരിഞ്ഞ് അഴിയൂർ പഞ്ചായത്തിൻറെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും.
സംഭവത്തിൽ കുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് എക്സൈസ്. ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കും. സ്കൂളിലും പരിസരത്തും പരിശോധന ശക്തമാക്കും. ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കും. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎയുടെയും മൊഴി രേഖപ്പെടുത്തി. വിഷയത്തിൽ ഉച്ചയ്ക്ക് ശേഷം സർവകക്ഷിയോഗം നടക്കും. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്സോ കേസെടുത്തു ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

