ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ചു പോരാട്ടം. വോട്ടെണ്ണൽ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ നിലവിൽ മുൻസിപ്പൽ കോർപറേഷൻ ഭരിക്കുന്ന ബിജെപിയേക്കാൾ മുന്നിലാണ് ആംആദ്മി പാർട്ടി. കഴിഞ്ഞ തവണത്തെ പ്രകടനം പോലും കാഴ്ചവയ്ക്കാൻ ഇത്തവണ കോൺഗ്രസിനായില്ല.
250 വാര്‍ഡുള്ള കോര്‍പറേഷനിലേക്ക് 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. 134 സീറ്റുകളില്‍ എഎപി മുന്നേറുമ്പോള്‍ 103 സീറ്റുകളില്‍ ബിജെപിക്ക് ലീഡുണ്ട്. 9 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റമുള്ളത്. 2017-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് തിരിച്ചടിയാണ് നിലവിലെ ഫലം വ്യക്തമാക്കുന്നത്.

