കൊവിഡ് ഭീതി അവസാനിച്ചാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം നടപ്പിലാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ ബംഗാൾ പര്യടനത്തിനിടെയാണ് അമിത് ഷായുടെ പ്രതികരണം. ബംഗാളിൽ ലോക് സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമാവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച അമിത് ഷാ ബിജെപി അധികാരത്തിലെത്തിയാല്‍ അഞ്ചുകൊല്ലം കൊണ്ട് സംസ്ഥാനത്തെ സുവര്‍ണ ബംഗാളാക്കി മാറ്റുമെന്നും അവകാശപ്പെട്ടു.
‘പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സി.എ.എ. മമതയും കോൺഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ പറഞ്ഞു.