മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോ സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് തടഞ്ഞത്. സംഭവത്തിൽ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്നും ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂർ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പിടിയിലായത്.
ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി ഒരു 1002 ഗ്രാം സ്വർണ്ണം മെർകുറിയിൽ പൊതിഞ്ഞ് വെള്ളി നിറത്തിലിക്കി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.
ഇന്ന് 9.45 ന് അബൂദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് (SEQ 0059) അനീഷ് ബാബു കാലികറ്റ് എയർപോർട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ അനീഷ് തന്നെ കൂട്ടാനെത്തിയ സുഹൃത്തുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ചാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുചിത് ദാസ് IPS ന് ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ അനീഷ് വിസമ്മതിച്ചു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാൻ കഴിയാത്തതിനെതുടർന്ന് അനീഷിൻറ ട്രോളി ബാഗ് വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ബാഗിന് സപ്പോർട്ടിനായി നൽകുന്ന ലോഹ ദണ്ഢിന് പകരമായി സ്വർണ്ണ ദണ്ഢ് പിടിപ്പിച്ച് അത് അലൂമിനിയം പാളികൊണ്ട് കവർ ചെയ്ത ശേഷം പ്ലാസ്റ്റിക് ഷീറ്റ്കോണ്ട് കവർ ചെയ്ത് സ്ക്രൂചെയ്ത് ബാഗിന്റെ ഉൾഭാഗത്ത് ഉറപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെടുത്തത്.
പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട് കസ്റ്റംസിനും സമർപ്പിക്കും.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 63-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

