കോഴിക്കോട്: മുക്കത്ത് പതിമൂന്നുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചസംഭവം-മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ, പെൺകുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത് തമിഴ്നാട്ടിലെ ഹുസൂറിൽ നിന്ന്.
സാമൂഹിക മാധ്യമ വഴി പരിചയപ്പെട്ട പതിമൂന്നു വയസ്സുകാരിയായ പെൺകുട്ടിയെ തമിഴ്നാട്ടിലുള്ള കാമുകൻ്റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുഖ്യ പ്രതിയെയും കൂട്ടാളികളെയും മുക്കം പൊലിസ് പിടികൂടി.
പെൺകുട്ടിയുടെ സുഹൃത്തായ മുഖ്യ പ്രതി മണാശ്ശേരി സ്വദേശി മിഥുൻ രാജ്(24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), പെൺകുട്ടിയുടെ കാമുകനായ തമിഴ്നാട് ഹൊസൂർ കാമരാജ്‌നഗർ സ്വദേശി ധരണി(22) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കർണാടക- തമിഴ്നാട് അതിർത്തി പ്രദേശമായ ഹുസൂരിലെ കാമരാജ്നഗർ സ്വദേശിയായ ധരണിയുമായി പ്രണയത്തിലായിരുന്നു. ധരണിയെ കാണാനായി ഹുസൂരിലേക്ക് പോകാൻ പെൺകുട്ടി സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുൻ രാജിൻ്റെ സഹായം തേടുകയായിരുന്നു.
എന്നാൽ ഹുസൂരിൽ എത്തിക്കാമെന്ന് പറഞ്ഞ് മിഥുൻരാജ് പെൺകുട്ടിയെ രണ്ടാം തീയതി പുലർച്ചേ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ശേഷം മണാശ്ശേരിയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ശേഷം മിഥുൻ മറ്റു രണ്ടു കൂട്ടുകാരെയും കൂട്ടി പെൺകുട്ടിയെ ഹുസൂർ ബസ്സ്റ്റാൻഡിൽ എത്തിച്ചു കടന്നുകളയുകയായിരുന്നു. ഹുസൂരിലെത്തിയ പെൺകുട്ടി കാമുകനായ ധരണിയോടൊപ്പം പോകുകയും ചെയ്തു.
ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മുക്കം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പെൺകുട്ടി ഹുസൂരിലെത്തിയതായി മനസ്സിലാക്കിയ മുക്കം പോലീസ് ഇൻസ്‌പെക്ടർ ബി.കെ സിജുവിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹുസൂരിലേക്ക് പുറപ്പെടുകയായിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ യദേഷ്ടം വിളയാടുന്ന ഹുസൂറിലെ കൃഷ്ണഗിരി ജില്ലയിൽപ്പെടുന്ന കാമരാജ് നഗറിൽ നിന്നാണ് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘം പെൺകുട്ടിയെ കണ്ടെത്തുകയും ധരണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
പെൺകുട്ടിയെ മുക്കം സ്റ്റേഷനിൽ എത്തിച്ചു വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പ്രതികളിലൊരാളായ മിഥുൻരാജ് കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിര യാക്കിയതായി പെൺകുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. തുടർന്ന് പ്രതികളെ പിടികൂടുന്നതിനായി നിയോഗിച്ച അന്വേഷണ സംഘം ഇന്നലെ രാത്രി പത്തു മണിയോടെ മുഖ്യപ്രതിയായ മിഥുൻരാജിനെ മണാശ്ശേരിയിൽ വെച്ചു കസ്റ്റഡിയിലെടുക്കുകയും രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലർച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. കൂടാതെ പെൺകുട്ടിയെ കടത്തി കൊണ്ടുപോകാനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നിർദേശപ്രകാരം എഎസ്ഐമാരായ സലീം മുട്ടത്ത്, ജയമോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ,സ്വപ്ന പ്രേജിത്ത്,രമ്യ, എഎസ്ഐ നാസർ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. പ്രതികളെ ഇന്ന് കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കുമെന്ന് മുക്കം പോലീസ് അറിയിച്ചു.