കാസര്‍ഗോഡ് : മഞ്ചേശ്വരം മുസ്ലിം ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്റെ ജ്വല്ലറി തട്ടിപ്പ് കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ. യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം.
800 ഓളം നിക്ഷേപകരില്‍ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഇരുപതിലേറെ കേസുകള്‍ ഖമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
2003ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ എം സി ഖമറുദ്ദീന്‍ ചെയര്‍മാനും ടി കെ പൂക്കോയ തങ്ങള്‍ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് പൂക്കോയ തങ്ങള്‍. പിന്നീട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, ഫാഷന്‍ ഗോള്‍ഡ് ഓര്‍ണമെന്റ്, നുജൂം ഗോള്‍ഡ് എന്നീ കമ്ബനികളായി രജിസ്റ്റാര്‍ ഓഫ് കമ്ബനീസ് (ആര്‍ഒസി)) മുമ്ബാകെ രജിസ്റ്റര്‍ ചെയ്തു.
ഓരോ വര്‍ഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആര്‍ഒസിയില്‍ സമര്‍പ്പിക്കണം. എന്നാല്‍ 2017 മുതല്‍ ഒരു വിവരവും ഫയല്‍ ചെയ്തിട്ടില്ല. പണം നല്‍കിയ ചിലര്‍ക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാര്‍ പത്രവും ചെക്കും നല്‍കിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുമ്പോൾ ആര്‍ഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.
ആവശ്യപ്പെട്ടാല്‍ തിരിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ച് 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടുനല്‍കിയാണ് മിക്കവരില്‍നിന്നും പണം വാങ്ങിയത്. 132 കോടി രൂപ പൂര്‍ണമായും കമ്പനിയുടെ അക്കൗണ്ടില്‍ വരവുവച്ചിട്ടില്ല. തലശേരിയിലെ മറ്റൊരു ജ്വല്ലറിയില്‍ നിക്ഷേപിച്ച് ലക്ഷങ്ങള്‍ ലാഭവിഹിതം വാങ്ങിയിട്ടുമുണ്ട്.
2017ല്‍ കച്ചവടം നിലച്ചിട്ടും 2019 ജൂണ്‍വരെ ജ്വല്ലറിയുടെ പേരില്‍ പണം കൈപ്പറ്റി.മത സംഘടനയിലും ലീഗിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് ജ്വല്ലറിയുടെ തലപ്പത്ത് എന്നതിനാലാണ് പലരും ലക്ഷങ്ങള്‍ നല്‍കിയത്.