ഇന്ത്യൻ സിനിമയ്ക്ക് മുൻപിൽ മലയാളികൾ അഭിമാനത്തോടെ ഉയർത്തി കാണിക്കുന്ന നടന വിസ്മയം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയ്ക്ക് ഇന്ന് ജമദിനം. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയ ഏക മലയാള നടൻ. പകരം വെക്കാനില്ലാത്ത പ്രതിഭ എന്നിങ്ങനെ നീളുകയാണ് പ്രിയ താരത്തെ കുറിച്ചുള്ള വാക്കുകൾ.
1951 സെപ്റ്റംബർ 7നു കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനായി ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുണ്ട് മമ്മൂക്ക.
1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു.
ചരിത്ര പുരുഷനായും, കുടുംബ പ്രേക്ഷകരുടെ സ്വന്തം വല്യേട്ടനായും, യുവതയുടെ മാസ്സ് ബിലാലയും മമ്മൂക്ക മലയാളത്തിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഭാഷ ശൈലികൾ തന്റെ അഭിനയ മികവിനിടയിൽ കലർത്തി വിസ്മയമായി തീർന്ന മമ്മൂക്ക ഇനിയും വർഷങ്ങൾ നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിനു ആശംസകളും ഒപ്പം ജന്മദിനാശംസകളും നേരുന്നു.

