അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പുലർച്ചെ മൂന്ന് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. നിയന്ത്രിക്കാനാകാത്ത ജനത്തിരക്ക് ആണ് ഖബറടക്കം നേരത്തെ ആക്കാനുള്ള കാരണമായി ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. രാവിലെ 9 മണിയോടെ രാഹുൽ ഗാന്ധി അന്തിമോപചാരം അർപ്പിച്ചതിന് ശേഷം ഖബറടക്കം നടത്താൻ ആയിരുന്നു മുസ്ലിം ലീഗ് നേരത്തെ നിശ്ചയിച്ചത്.ജനത്തിരക്ക് കാരണം മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം പന്ത്രണ്ടരയോടെ നിർത്തി മൃതദേഹം പണക്കാട് തറവാട് വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.12.30 ഓടെ പാണക്കാട് തറവാട്ടിൽ എത്തിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതിക ശരീരം മതപരമായ ചടങ്ങുകൾക്ക് ശേഷം 2 മണിയോടെ ആണ് പാണക്കാട് ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ എത്തിച്ചത്. 3 മണിയോടെ ഖബറടക്കം പൂർത്തിയായി. പിതാവ് മർഹും പൂക്കോയ തങ്ങളുടെയും സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഖബറിടങ്ങളോട് ചേർന്ന് ആണ് ഹൈദരലി ശിഹാബ് തങ്ങളും അന്ത്യവിശ്രമം കൊള്ളുന്നത്.
“പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉടൻ മറവ് ചെയ്യാനായി പാണക്കാട്ടെ പള്ളിയിൽ എത്തിച്ചു. എല്ലാവരും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.” എന്ന് 12.30 ഓടെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാം ഫേസ്ബുക്കിൽ കുറിച്ചു.
” അനിയന്ത്രിത ജനപ്രവാഹം കാരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജനാസ കാണുന്നത് നിർത്തി വെച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് മൃതദേഹം ഉടൻ മറവ് ചെയ്യാനായി പാണക്കാട്ടെ പള്ളിയിൽ എത്തിച്ചു. എല്ലാവരും പിരിഞ്ഞു പോകണമെന്നും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.” എന്നായിരുന്നു ഡോ. എംകെ മുനീറിൻ്റെ ഫേസ്ബുക് പോസ്റ്റ്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും ആയ പാണക്കാട് ഹൈദരലി തങ്ങൾക്ക് ഇന്നലെ 12.40ഓടെയാണ് മരണം സംഭവിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടയി മരണം സംഭവിക്കുകയായിരുന്നു.

