വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികളുടെ അടക്കം 9 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ആരാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ചോദിച്ചാണ് കോടതി നടപടി. നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്‌കൂൾ, കോളജ് വിനോദയാത്രകൾക്കായി രൂപമാറ്റം വരുത്തിയതും അരോചകമായ ശബ്ദമുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശമുണ്ട്. നിർദേശത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. നിയമം ലംഘിച്ചോടിയ വാഹനത്തിന്റെ വാർത്തകൾക്ക് പിന്നാലെയാണ് കോടതി നടപടി.
ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായുള്ള കണ്ടെത്തലിനെ തുടർന്നായിരുന്നു ജൂലൈയിൽ മോട്ടോർ വാഹനവകുപ്പ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. ഇതെല്ലാം ലംഘിച്ചോടിയ ബസാണ് വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ടത്.
‘സംസ്ഥാനത്ത് വിവിധ കോളജുകളിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികൾ വിനോദയാത്രയ്ക്കായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കോൺട്രാക്ട് കാരേജ് വാഹനങ്ങളാണ് ബുക്ക് ചെയ്ത് ഉപയോഗിച്ചുവരുന്നത്. എന്നാൽ ചില സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും അരോചകമായ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ കോൺട്രാക്ട് കാരേജ് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. ഈ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനങ്ങൾ പിടിച്ചെടുക്കുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമാണ്’- മോട്ടോർ വാഹന വകുപ്പ് ജൂലൈ 13ന് ഇറക്കിയ ഉത്തരവിൽ പറയുന്നു.

