കോട്ടയം: ചങ്ങനാശ്ശേരി കൊലപാതകത്തിൽ മറ്റു മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുത്തു കുമാറിനൊപ്പം കൊലപാതകത്തിൽ പങ്കെടുത്ത കോട്ടയം, വാകത്താനം സ്വദേശികളായ ബിനോയ്, ബിബിൻ, മാങ്ങാനം സ്വദേശി വരുൺ കുമാർ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോയമ്പത്തൂർ നിന്നാണ് പിടികൂടിയത്. പ്രതികളെ ഇന്ന് സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തും.
നേരത്തേ പിടിയിലായ മുത്തുകുമാറിനൊപ്പം കൊലപാതകത്തിൽ പങ്കെടുത്തവരാണ് ഇപ്പോൾ പിടിയിലായത്. കൊലപാതകത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു. കൊലപാതകം നടത്തിയത് താനല്ലെന്നും ഒപ്പമുണ്ടായിരുന്ന രണ്ടുപേരാണെന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഇപ്പോൾ പിടിയിലായ ബിനോയിയും ബിബിനും ചേർന്ന് ബിന്ദുകുമാറിനെ വീട്ടിലേക്ക് മദ്യപിക്കാൻ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. സെപ്റ്റംബർ 26-ാം തീയതി ഉച്ചയ്ക്ക് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് പ്രതികൾ ബിന്ദുമോനെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം മൂവരും ചേർന്ന് വീടിനുള്ളിൽ തന്നെ കുഴിച്ചിടുകയായിരുന്നു.
തെളിവ് നശിപ്പിക്കാനായി ബിന്ദു മോന്റെ ബൈക്ക് വാകത്താനം കൊട്ടാരത്തിൽ കടവ് ഭാഗത്ത് തോട്ടിൽ ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

