കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു. അടുത്തിടെയാണ് കേരളത്തിനെ മുഴുവനായും ദുഖത്തിലാഴത്തിയ വാര്‍ത്തയായിരുന്നു കണ്ണൂരില്‍ കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി അമ്മ മകനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കേരള ജനതയുടെ മനസ്സില്‍ നിന്ന് ആ പിഞ്ചുകുഞ്ഞിന്റെ മുഖം മായുന്നതിന് മുന്‍പ് തന്നെ അടുത്ത വാര്‍ത്തയും വന്നു. കൊല്ലത്ത് ദേവനന്ദ എന്ന കൊച്ചുപെണ്‍കുട്ടി പുഴയില്‍ വീണ് മരിച്ചു. വിഷയത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളുടെ ആരോപണത്തില്‍ അന്വേഷണം തുടരുകയാണ്.
കേരളത്തില്‍ ഇത്തരത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് വളരെ ആശങ്ക ഉളവാക്കുന്നതാണ്. ഇന്ന് രാവിലെ കൊല്ലത്ത് കടയില്‍ ബിസ്കറ്റ് വാങ്ങാന്‍ പോയ ഒന്‍പത് വയസ്സുകാരിയെ നാടോടി സ്ത്രീ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത് വളരെ നടുങ്ങലോടെയാണ് കേരളം കേട്ടത്. ഏതോ ഒരു ഡോക്ടറുടെ ആവശ്യപ്രകാരം മറ്റൊരാള്‍ പറഞ്ഞതനുസരിച്ച് കുട്ടിയെ പിടിച്ച് ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
നേരത്തെയും കേരളത്തില്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടാതെ ദിനം പ്രതി പോക്സോ കേസുകളുടെ എണ്ണം വലിയ തോതിലാണ് വര്‍ധിക്കുന്നത്.
കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ മാനഹാനി ഭയന്ന് പലരും പുറത്തു പറയാറുമില്ല. 8 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളാണ് അതിക്രമങ്ങള്‍ക്ക് കൂടുതലായും ഇരയാകുന്നതെന്ന് ബാലാവകാശകമ്മിഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാലാവകാശകമ്മിഷന് നടത്തിയ സര്‍വ്വേയില്‍ ബന്ധുക്കളില്‍നിന്നുമാണ് കൂടുതല്‍ കുട്ടികളും പീഡനത്തിനിരയായിരിക്കുന്നത്. കേസുകള്‍ ഒതുക്കിതീര്‍ക്കുവാന്‍ വീട്ടുകാരും ബന്ധുക്കളും പലപ്പോഴും ശ്രമിക്കാറുണ്ട്.
കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ കഴിഞ്ഞ ആറരവര്‍ഷത്തിനിടെ ക്രമാതീതമായ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകള്‍
2012-77 കേസുകള്‍
2013-1016 കേസുകള്‍
2014-1402 കേസുകള്‍
2015-1583 കേസുകള്‍
2016-2122 കേസുകള്‍
2017-2697 കേസുകള്‍
2018-3179 കേസുകള്‍
2019 ലും സാഹചര്യത്തിന് മാറ്റമില്ല. കുട്ടികള്‍ക്കെതിരെയുളള അക്രമം വര്‍ധിച്ചതില്‍ രക്ഷിതാക്കള്‍ വളരെ ആശങ്കയിലാണ്. അക്രമം വര്‍ധിച്ച സാഹചര്യത്തില്‍ പോലീസ് ഇതിനെ വലിയ ജാഗ്രതയോടെയാണ് കാണുന്നത്.

