കോയമ്പത്തൂർ: ആശുപത്രി വളപ്പിൽ നാട്ടുകാരുടെ മുന്നിലിട്ട് നഴ്സിനെ കുത്തിക്കൊന്ന ഭർത്താവ് പിടിയിൽ. കോയമ്പത്തൂർ ശിവനന്ദ കോളനിയിലെ വി. നാൻസി(32)യെയാണ് ഭർത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തതായി റേസ് കോഴ്സ് പോലീസ് അറിയിച്ചു. പി.എൻ.പാളയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവർ ജോലിചെയ്തിരുന്നത്.
ദാമ്പത്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ രണ്ടുവർഷമായി നാൻസിയും ഭർത്താവ് വിനോദും വേർപിരിഞ്ഞാണ് താമസം. ഇതിനിടെയാണ് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് വിനോദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് വിനോദ് ഭാര്യ ജോലിചെയ്യുന്ന പി.എൻ.പാളയത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവിടെവെച്ച് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും വഴക്കിട്ടു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന നാൻസി, എത്രയുംവേഗം ആശുപത്രിയിൽനിന്ന് പോകാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെയാണ് വിനോദ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നാൻസിയുടെ കഴുത്തിൽ കുത്തിയതെന്നും സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്നും പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ ആശുപത്രിയിലെ സുരക്ഷാജീവനക്കാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
അറസ്റ്റിലായ വിനോദ് കോയമ്പത്തൂരിൽ മെഡിക്കൽ റെപ്രസെന്റേറ്റീവായി ജോലിചെയ്യുകയാണ്. രണ്ടുവർഷം മുമ്പാണ് നാൻസിയും വിനോദും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയത്. ഇവരുടെ മകൾ വിനോദിനൊപ്പമായിരുന്നു താമസം.

