കോഴിക്കോട് വിലങ്ങാട് ആദിവാസി കോളനിയിലേക്ക് നിർമിക്കുന്ന റോഡിൽ പൊടിമണ്ണിൽ ടാര്‍ ചെയ്ത സംഭവത്തില്‍ കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം.കോളനികളുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാരെ ഒഴിവാക്കുമെന്നും ജില്ലാ കളക്ടർ ഉത്തരവിട്ടു.
കോഴിക്കോട് വിലങ്ങാട് കോളനിയിലേക്കുള്ള കുറ്റല്ലൂര്‍ പന്നിയേരി റോഡാണ് അശാസ്ത്രീയമായി നിര്‍മിച്ചത്. ആവശ്യത്തിന് മെറ്റലുപയോഗിക്കാതെ ചെയ്ത ടാറിങ് നാട്ടുകാര്‍ കൈകൊണ്ട് പൊളിച്ചു നീക്കി.സംഭവം വിവാദമായതോടെയാണ് ജില്ലാ കളക്ടര്‍ ഇടപെട്ടത്. ഈ മാസം 28ന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിചിട്ടിട്ടുണ്ട് . പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.ജില്ലയിലെ ഏഴ് ആദിവാസി കോളനികളുടെ വികസനത്തിനായി അനുവദിച്ച ഏഴര കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് റോഡ് നിര്‍മാണം.

