ജോധ്പൂർ : കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്‌ച ഫാമിൽ ജോലി ചെയ്‌തിരുന്ന പിതാവ് സോനാറാമിനെ (65)യാണ് 38 കാരൻ ശങ്കർ ലാൽ ആദ്യം കൊല്പപെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് സോനാറാമിനെ ശങ്കർ ലാൽ കൊലപ്പെടുത്തിയത്. പിന്നീട് അമ്മ ചമ്പ (55), മക്കളായ ലക്ഷ്‌മൺ (14), ദിനേഷ് (8), എന്നിവരെ കൊലപ്പെടുത്തുകയും ചെയ്‌തുവെന്ന് എസ്എച്ച്ഒ ബദ്രി പ്രസാദ് പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽ ആണ് സംഭവം.
കൊലപാതകത്തിന് പിന്നാലെ ലാൽ അവരുടെ മൃതദേഹങ്ങൾ വീട്ടിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. തുടർന്ന് അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയ ഇയാൾ അവിടെയുള്ള വാട്ടർ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. പീൽവ ഗ്രാമത്തിലെ കർഷകനായ ലാൽ ലഹരി മരുന്നായ ഒപ്പിയത്തിന് അടിമയാണെന്ന് എസ്എച്ച്ഒ പറഞ്ഞു. വീട്ടിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ച് വീട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾ അറിയാതിരിക്കാൻ ലാൽ അവർക്ക് മയക്കുമരുന്ന് നൽകിയതായി സംശയിക്കുന്നതായി പ്രസാദ് പറഞ്ഞു. രാവിലെ ജലസംഭരണിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.