എം സിബഗത്തുള്ള
വിദേശത്തേക്കുള്ള ലഹരി മരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. നിരോധനവും ബോധവത്കരണവും ഒരു ഭാഗത്ത് നടക്കുമ്പോൾ മയക്കുമരുന്ന് കടത്തും ഉപയോഗവും അതുവഴിയുള്ള കുറ്റകൃത്യങ്ങളും വർദ്ധിക്കുകയാണ്. പോലീസിന്റെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും കൺ വെട്ടിച്ചു കൃത്യമായ ആസൂത്രണത്തോടെയാണ് വിദേശ രാജ്യങ്ങളിലേക്ക് പല കടത്തു സംഘങ്ങളും മയക്കുമരുന്നുകൾ എത്തിക്കുന്നത്.
സൗദി അറേബ്യാ, ബഹ്‌റൈൻ തുടങ്ങി ഗൾഫ് രാജ്യങ്ങളാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങൾ. കോഴിക്കോട്, കണ്ണൂർ, നെടുമ്പാശേരി എന്നീ വിമാനത്താവളങ്ങളിലൂടെയാണ് മിക്ക കടത്തും നടക്കുന്നത്. പലതും പോലീസ് പിടി കൂടുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാതെ ഒട്ടനവധി സംഘങ്ങൾ ഒറ്റക്കും കൂട്ടങ്ങളായും മയക്കുമരുന്ന് കടത്ത് തുടരുന്നുണ്ട്.
ചെറിയ ഗുളികകളുടെ രൂപത്തിൽ ക്യാപ്സ്യൂളുകളാക്കി അവ മലധ്വാരത്തിൽ ഒളിപ്പിച്ചാണ് ഇത്തരക്കാർ കടത്തു നടത്തുന്നത്. എം.ഡി.എം.എ പോലുള്ള അതി മാരകമായ ലഹരി വസ്തുക്കളാണ് ഇതിൽ കൂടുതലും.
യുവാക്കൾ, മധ്യവയസ്കർ തുടങ്ങി സ്ത്രീകളടക്കം ഒട്ടനവധി പേരാണ് പല മാർഗങ്ങളിലൂടെ ഇവ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാനായി ലഹരിമരുന്ന് വിപണിയുടെ കണ്ണികളായി മാറുന്നത്. പ്രധാനമായും സാമ്പത്തിക ലാഭം തന്നെയാണ് ഇവരെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ പണം ഉണ്ടാക്കുന്നതിനായി തങ്ങളുടെ ജോലിയോടൊപ്പം സൈഡ് ബിസിനസായി മുൻപോട്ട് പോവുന്ന വ്യകതികളും ഈ വിപണിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് കടത്ത് ദിനം പ്രതി വർദ്ധിച്ചു വരികയാണ്. മിക്കതും പോലീസിന്റെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണ വലയത്തിൽ പെടുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തെന്ന സർക്കാർ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം കേരളത്തിലെ യുവാക്കൾ തൊട്ട് പ്രായമായവർ വരെ മയക്കുമരുന്ന് കടത്തിന്റെ കണ്ണികളായി മാറുകയും അത് വലിയ തോതിലുള്ള അനന്തരഫലങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.