കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. പാലത്തിന്റെ തകര്‍ച്ച സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഹൈഡ്രോളിക് ജാക്കിയുടെ അപാകത അപകടത്തിന് കാരണമായി. എന്‍ഐടി റിപ്പോര്‍ട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നു. എഞ്ചിനീയറോടും അസിസ്റ്റന്റ് എഞ്ചിനീയറോടും വിശദീകരണം തേടി. പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം.’- മന്ത്രി പറഞ്ഞു.
ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ തകരാറാണ് പ്രശ്‌നമെന്ന് എന്‍ ഐ ടിയുടെ റിപ്പോര്‍ട്ടും ഉണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. അതേസമയം ജീവനക്കാര്‍ക്ക് നൈപുണ്യം ഉണ്ടായിരുന്നു. ഗുണനിലവാര പരിശിധനാ ഫലവും തൃപ്തികരം ആണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. എന്‍ജിനീയറോടും അസിസ്റ്റന്റ് എന്‍ജിനീയറോടും വിശദീകരണം തേടി.
അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അവധിയില്‍ പോയപ്പോള്‍ പകരം ആളെ ചുമതല ഏല്പിച്ചില്ല. ഉദ്യോഗസ്ഥര്‍ നിര്‍മാണ സ്ഥലങ്ങളില്‍ ഉണ്ടെന്നു ഉറപ്പാക്കാന്‍ നൂതന സാങ്കേതിക വിദ്യാ ആലോചനയില്‍ ഉണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിക്ക് വീഴ്ച പറ്റിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പാലാരിവട്ടം പാലവും കൂളിമാട് പാലവും രണ്ടും രണ്ടാണ്. കൂളിമാട് പാലത്തിന്റെ കാര്യത്തില്‍ വകുപ്പും സര്‍ക്കാരും കൃത്യമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പാലാരിവട്ടം പാലം ഫ്ളൈ ഓവര്‍ നിര്‍മ്മാണത്തിലെ കരാര്‍ കമ്പനിയായ ആര്‍ഡിഎസിന് പിഡബ്ല്യൂഡി മാന്വലിലെ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടും കമ്പനി ഫയല്‍ ചെയ്ത സിവില്‍ കേസിന് മേല്‍ അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും കരിമ്പട്ടികയില്‍ പെടുത്തുവാന്‍ ദേശീയ ഹൈവേ വിഭാഗം ആവശ്യപ്പെട്ടിരുന്നു. അത് കൊണ്ടു തന്നെ രണ്ടു പാലവുമായി ബന്ധപ്പെട്ട കേസും രണ്ടാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

