തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ക്യാപ്റ്റന്‍ എന്ന് വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.താന്‍ ക്യാപ്റ്റനൊന്നുമല്ല. താന്‍ പടയില്‍ ഒരു മുന്നണിപ്പോരാളി മാത്രമാണ്. ക്യാപ്റ്റന്‍ വിളിയില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അതില്‍ ഒരു പരിഹാസമുണ്ട്. പടയില്‍ എപ്പോഴും മുന്നിലുണ്ടാകും. ഒരിക്കലും ഓടിപ്പോകില്ല. പിന്നില്‍ നിന്നും വെടിയേറ്റ് മരിക്കില്ല. പോരാളികളെല്ലാം ക്യാപ്ടന്മാരല്ല. കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വമാണുള്ളത് വി ഡി സതീശൻ പറഞ്ഞു.ജനവിധി മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നാണ് ഇടത് പക്ഷത്തോട് തങ്ങള്‍ക്ക് പറയാനുള്ളതെന്ന് വി ഡി സതീശന്. ജനവികാരം മനസ്സിലാക്കാതെയാണ് മുന്നോട്ട് പോകാന്‍ അവര്‍ ഇനിയും കരുതുന്നതെങ്കില്‍ തൃക്കാക്കരയിലേതുപോലുള്ള ആഘാതം ഇനിയും എല്‍ഡിഎഫിന് ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ഇതെല്ലാം മനസ്സിലാക്കി നന്നാവണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഇനി ആരെയും കുത്തിനോവിക്കാന്‍ താനില്ല. യുഡിഎഫിന്റെ വിജയം സ്ഥാനാര്‍ത്ഥിയെ മാത്രം അടിസ്ഥാനമാക്കിയല്ല. ചിട്ടയായ പ്രവര്‍ത്തനം, യുഡിഎഫിന്റെ മണ്ഡലം, പിടി തോമസിന്റെ ഓര്‍മ്മ, സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യത ഇതെല്ലാം കൂടിച്ചേരുമ്പോഴാണ്. അല്ലാതെ ഏതെങ്കിലും ഒരു ചെറിയ ഘടകം മാത്രമല്ലെന്ന് വി ഡി സതീശന് പറഞ്ഞു.
ട്വന്റി ട്വന്റിയുടേയും വോട്ടു ലഭിച്ചിട്ടുണ്ട്. അല്ലാതെ 25,000 ലേറെ വോട്ടിന് ജയിക്കാന്‍ മാത്രം വോട്ട് ആ മണ്ഡലത്തില്‍ യുഡിഎഫിനില്ലെന്ന് വി ഡി സതീശന് പറഞ്ഞു.മരിച്ച ജനപ്രതിനിധികളുടെ ഭാര്യയോ മക്കളോ ഉപതെരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലെന്ന സ്വരാജിന്റെ പ്രതികരണത്തിന് മറുപടി പറയാനില്ലെന്ന് സതീശന് പറഞ്ഞു. അങ്ങനെയല്ലല്ലോ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ പറയേണ്ടത്. ഓരോരുത്തരുടെ രീതിയാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍. അതിലൊന്നും മറുപടി പറയാനില്ല.

