കോഴിക്കോട് : കാലവർഷം കനത്തതോടെ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കുന്ദമംഗലം മുക്കം ചെത്തുക്കടവ് റോഡിന് കുറുകെ പടു കൂറ്റൻ ആൽമരം കട പുഴകി വീണു. ആളപായമില്ല എന്നാൽ ഗതാഗതം പൂർണമായും നിലച്ചു. നാട്ടുകാരും പോലീസും മുക്കം ഫയർ ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി മരം വെട്ടി മുറിച്ചു മാറ്റാനുള്ള പ്രവർത്തനം പുലർച്ചെ വരെ തുടർന്നെങ്കിലും മുഴുവനായി നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല.
ഇന്ന് ഉച്ചയോടു കൂടി മാത്രമേ മുഴുവനായി മരം മുറിച്ചു മാറ്റാൻ കഴിയുയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ വാഹനങ്ങൾ ഒന്നും തന്നെ മുക്കം ചെത്തു കടവിൽ കടത്തി വിടുന്നില്ല. ഉച്ചയ്ക്ക് ശേഷം ഗതാഗതം പുനഃരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ആൽമരം കടപുഴകി വീണ സമയം റോഡിലും പരിസരത്തും ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നത് വലിയ രീതിയിലുള്ള അപകടമാണ് ഒഴിവായത്.
ഇത്തരത്തിൽ ജീവന് ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന നിരവധി മരങ്ങൾ റോഡരികിലായി ഇനിയുമുണ്ടെന്നും അവ വേണ്ടപ്പെട്ട അധികാരികൾ ഇടപ്പെട്ട് മുറിച്ചു മാറ്റി ആളുകളുടെ ഭീതി മാറ്റണമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു