വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കാൻ ആരെ ഹൈക്കമാൻഡ് തെരഞ്ഞെടുത്താലും ആ തീരുമാനം താൻ അംഗീകരിക്കുമെന്ന് നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പരാമർശം.മുസ്ലീംലീഗിന് മുൻതൂക്കം കൊടുക്കുന്നു എന്നത് സംഘടിതിമായ ആരോപണമാണ്. മുസ്ലീം ലീഗ് അവിഹിതമായി ഒന്നും വാങ്ങിയിട്ടില്ല. മനപൂർവം സ്പർധയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് വോട്ടു കിട്ടാൻ എന്തു വർഗീയതയും പറയാം എന്നാണ് സിപിഎം നിലപാട്.
തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന് കൂട്ട് ഉത്തരവാദിത്വമാണ്. യുഡിഎഫിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും. സംസ്ഥാനത്തെ കാര്യങ്ങളിൽ ഇടപെടാനുള്ള ഹൈക്കമാൻഡ് തീരുമാനം നല്ലതാണ്. എല്ലാ കാര്യങ്ങളിലും അവരുടെ ഇടപെടൽ വേണം. ജോസ് കെ മാണി പോയത് തിരിച്ചടിയാണെന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പിൽ പാർട്ടിയേയും മുന്നണിയേയും ആരു നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അതനുസരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഞാൻ മത്സരിക്കുകയാണേൽ അതു ഹരിപ്പാട് നിന്നു മാത്രമായിരിക്കും. യുഡിഎഫിന്റെ ജനകീയ അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. വോട്ടിംഗ് ശതമാനം പരിശോധിച്ചാൽ എൽഡിഎഫിനെക്കാൾ കൂടുതൽ വോട്ട് കിട്ടിയത് യുഡിഎഫിനാണ്. കോർപറേഷനിൽ വിചാരിച്ച വിജയം കിട്ടിയിട്ടില്ല എന്നത് സത്യമാണ്. ജില്ലാ പഞ്ചായത്തുകളിലും കണക്ക് കൂട്ടലുകൾ തെറ്റി. അഴിമതി ഭരണം ആണ് സംസ്ഥാനത്തിപ്പോൾ നടക്കുന്നത്. അഴിമതി പൂർണമായി ചർച്ചാ വിഷയം ആക്കാനായില്ല.തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപിലും ഈ തന്ത്രം പയറ്റാൻ ആണ് സിപിഎം ശ്രമിക്കുന്നത്. നാല് വോട്ടിനു വേണ്ടി ഏത് വർഗീയ കാർഡും കളിക്കാൻ സിപിഎം തയാറാകുന്നു. ഇതിൽ നിന്നും അവർ പിന്തിരിയണം. കേരള പൊലീസിനെ സർക്കാർ രാഷ്ട്രീയവത്കരിച്ചു. സർക്കാരിൻ്റെ നൂറുദിനപരിപാടി തട്ടിപ്പാണ്. നൂറ് ദിനം കടന്നു പോയി എന്നല്ലാതെ ഒന്നും നടപ്പാക്കിയിട്ടില്ല. അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരാണോ അഴിമതി മുക്ത കേരളം നടപ്പാക്കുന്നത്.

