സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുകയെന്ന് എ എൻ ഷംസീർ.സഭയ്ക്കുള്ളില്‍ ഭരണഘടനാപരമായ രീതിയില്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളു.ഒരു ഭരണപക്ഷ എംഎല്‍എ എന്ന നിലയില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്നണിയേയും സര്‍ക്കാരിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് മാത്രമാണ് നിയമസഭയിലുണ്ടായിട്ടുള്ളത്. ഒരിക്കലും അത് വ്യക്തിപരമായി ഒരു നേതാവിനോടുമുള്ള പ്രശ്‌നമല്ല. പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഷംസീർ കണ്ണൂരിൽ പറഞ്ഞു.പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയെ നിയന്ത്രിക്കുന്ന ജോലി ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാണ്. അതിനാലാണ് ഭരണത്തുടര്‍ച്ച കിട്ടിയത്. അദ്ദേഹം പാര്‍ലമെന്ററി രംഗത്ത് വളരെയധികം അനുഭസമ്പത്തുള്ള പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ ഉപദേശവും തേടും.മന്ത്രിയാകണോ സ്പീക്കര്‍ ആകണമോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഷംസീര്‍ പ്രതികരിച്ചു.മന്ത്രിയാകുന്നത് സംബന്ധിച്ച് വന്നത് ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധം;മന്ത്രിയാകണോ സ്പീക്കറാകണോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി ഷംസീർ

