കുന്ദമംഗലം : മദ്റസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടുമായ യു അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമീർ ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്. മാസങ്ങൾക്ക് മുൻപാണ് വൈരാഗ്യത്തിന്റെ പേരിൽ ഷമീർ അഷ്റഫ് സഖാഫിയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഒളിവിൽ പോയത്. കൈയുടെ വിരലുകൾ നഷ്ട്ടപ്പെട്ട സഖാഫിയുടെ വീട്ടുകാർ ഇനിയും അക്രമം ഉണ്ടാകുമെന്ന ഭയത്തിലാണ് കഴിഞ്ഞിരുന്നത്.
അന്ന് ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടാൻ വൈകുന്നതിൽ ആക്ക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലേക്ക് ജനകീയ മാർച്ച് വരെ സംഘടിപ്പിച്ചിരുന്നു.വധശ്രമ പ്രതിയെ കണ്ടെത്താൻ വൈകുന്നതിലെ നിഗൂഡത പുറത്ത് കൊണ്ട് വരിക, പോലീസ് അന്വേഷണം ഊർജ്ജിതമാക്കുക, പ്രദേശവാസികളുടെ ആശങ്ക അകറ്റുക ,തുടങ്ങിയ ആവിശ്യങ്ങൾ അന്നത്തെ മാർച്ചിൽ ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് പ്രതിയെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഷമീർ ഏർവാടിയിലും ദർഗ്ഗകളിലുംമാണ് മാസങ്ങളോളം കഴിഞ്ഞിരുന്നതെന്ന വിവരമുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ സ്വന്തം വീട്ടിലേക്ക് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

