ആലപ്പുഴ: തുണി ഇറക്കുമതി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് യുവതി പറ്റിച്ചത് 2.25 കോടി രൂപ. ചങ്ങനാശ്ശേരി പെരുന്നകിഴക്ക് കിഴക്കേ കുടിൽ വീട്ടിൽ സജന സലിമിനെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് മാവേലിമറ്റ് തൈപ്പറമ്പിലാണ് നാൽപ്പത്തി ഒന്ന് വയസുകാരിയുടെ താമസം.
രാജസ്ഥാനിലെ ബലോത്രയിൽ തുണിയുടെ മൊത്തക്കച്ചവടം ഉണ്ടെന്നും അതിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്നും പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. കായംകുളം കീരിക്കാട് സ്വദേശിയിൽ നിന്ന് രണ്ടേകാൽക്കോടിയോളം രൂപ തട്ടിയെടുത്ത് കേസിലെ പ്രതിയാണ് സജന.
ആദ്യം കൃത്യമായി ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം കൂടുതൽതുക വാങ്ങിയെടുക്കുന്നതാണ് സജനയുടെ രീതി. അറസ്റ്റിലായ സജനയ്ക്കെതിരെ കായംകുളം, ചങ്ങനാശേരി കോടതികളിൽ ചെക്ക് കേസുകളുണ്ട്. സജനയുടെ ഭർത്താവും രണ്ടാം പ്രതിയുമായ അനസ് വിദേശത്താണുള്ളത്. സജനയെ പിടികൂടിയതിറിഞ്ഞ് കൂടുതലാളുകൾ പരാതിയുമായി രംഗത്ത് എത്തുന്നുണ്ട്. നിരവധി പേരെ പറ്റിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.

