കൊച്ചി: സ്കൂൾ പരിസരത്തും വഴിയോരത്തും കളിപ്പാട്ടക്കച്ചവടം മറയാക്കി മയക്കുമരുന്ന് വിറ്റ ഉത്തർപ്രദേശ് സ്വദേശി കൊച്ചിയിൽ പിടിയിൽ. ബറേലിയിൽ നിന്നുള്ള വിപിൻകുമാർ റസ്തോജി (മിങ്കു ഭായ്-70) യാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഉത്തർപ്രദേശിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്നാണ് ഈയാൾ വൻ വിലയ്ക്കാണ് വിൽക്കുന്നത്.
പരിശോധനയിൽ 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു. തേവര ഡീവർ റോഡിനു സമീപം കസ്തൂർബാ നഗറിൽ കളിപ്പാട്ടങ്ങൾ വിൽപ്പന നടത്തുന്ന ഇയാളുടെ അടുത്തേക്ക് യുവതീ യുവാക്കൾ ധാരാളമായി വന്നുപോകുന്ന വിവരം സിറ്റി മെട്രോ ഷാഡോ സംഘത്തിനും എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിനും ലഭിച്ചിരുന്നു. വിവരത്തെ തുടർന്ന് എക്സൈസ് സംഘം വേഷം മാറിയെത്തി ഇയാളുമായി സൗഹൃദം സ്ഥാപിച്ചു. മയക്കുമരുന്ന് ആവശ്യപ്പെട്ട എക്സൈസ് ടീമിനോട് മയക്കു മരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഉപയോഗക്രമവും പറഞ്ഞുകൊടുത്തു.
ഇയാളുടെ താമസസ്ഥലത്തുനിന്നും ബ്രൗൺഷുഗർ കണ്ടെടുത്തു. മില്ലിഗ്രാം മാത്രം തൂക്കം വരുന്ന പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർ എൻ.എ. മനോജ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ.ഡി. ടോമി, ടി.എം. ജയിംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

