രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി അനുകൂലികള്‍ രംഗത്തെത്തി. എന്നാല്‍ രാഹുലിനെ അനുകൂലിച്ച് കോണ്‍ഗ്രസ് അണികളും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ‘ഇപ്പോൾ രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്. ഒന്ന് സമ്പന്നരുടെയും മറ്റൊന്ന് ദരിദ്രരുടെയും ഇന്ത്യ, ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയാണ്ഇതെങ്ങനെയാണെന്ന് ചോദിച്ചുകൊണ്ടാണ് 50 മിനുട്ടോളം നീണ്ട പ്രസംഗം രാഹുൽ നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നതിന് പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്ത് എത്തിയത്.
അംബാനിയെയും അദാനിയെയും രാഹുൽ വിമര്‍ശിച്ചു. ഇരട്ട ‘എ’ വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. ‘പെഗസസ് വഴി രാജ്യത്തെ ജനങ്ങളെ മോദി അക്രമിക്കുന്നു. ചരിത്ര ബോധമില്ലാതെ സർക്കാർ തീ കൊണ്ട് കളിക്കുകയാണ്. രാജ്യത്തിന്റെ അടിസ്ഥാനശിലയെ ആർഎസ്എസും ബിജെപിയും ദുർബലമാക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന് അതിഥിയെ കിട്ടാത്ത വിധം ഇന്ത്യ ഒറ്റപ്പെട്ടു. ചൈനയെയും പാക്കിസ്ഥാനെയും ഒന്നിപ്പിച്ചുവെന്ന മഹാപരാധമാണ് മോദി സർക്കാർ ചെയ്തതെന്നും രാഹുൽ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് പതിറ്റാണ്ടുകളോളം രാജ്യത്ത് ചെയ്ത കാര്യങ്ങള്‍ രാഹുല്‍ മറക്കുന്നുവെന്നാണ് ചിലരുടെ എതിര്‍ ട്വീറ്റുകള്‍ പറയുന്നത്. രാജ്യത്ത് കോണ്‍ഗ്രസ് ഇതര സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിട്ടവരാണ് ഇപ്പോള്‍ സംസ്ഥാന കേന്ദ്ര ബന്ധത്തെക്കുറിച്ച് പറയുന്നത് എന്നാണ് ഒരു വിമർശനം.
അതേ സമയം രാഹുലിന്‍റെ പ്രസംഗം ടെലിപ്രോമിറ്റര്‍ ഇല്ലാതെയാണ് എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ആഘോഷിക്കുന്നത് ട്വിറ്ററില്‍ teleprompter എന്ന ഹാഷ് ടാഗ് ട്രെന്‍റിങ്ങാണ്.

