വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. തുടർച്ചയായി രണ്ട് തവണ ജയിച്ചവർക്ക് മൂന്നാമത് അവസരം നൽകില്ല.മണ്ഡലം നിലനിർത്താൻ അനിവാര്യമെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ഇളവ് നൽകേണ്ടതുള്ളൂവെന്നും തീരുമാനിച്ചു. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന യോഗം ചർച്ച ചെയ്യും.
കഴിഞ്ഞ തവണ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട എം ബി രാജേഷ്, പി കെ ബിജു ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇളവ് നല്‍കിയേക്കും. പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് വരണമെന്ന് വിലയിരുത്തപ്പെടുന്ന ചിലര്‍ക്ക് ഇളവ് നല്‍കാനാണ് സിപിഎം തീരുമാനം.
കഴിഞ്ഞ തവണ സിപിഎം സ്വതന്ത്രന്മാര് ഉള്‍പ്പെടെ മത്സരിച്ച 92 സീറ്റുകളില്‍ ചിലത് മറ്റ് കക്ഷികള്‍ക്ക് വിട്ടുനല്‍കേണ്ടി വരുമെന്ന് ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. ഏതൊക്കെ സീറ്റുകള്‍ വിട്ട് നല്‍കണമെന്ന കാര്യവും സംസ്ഥാന കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.

