
ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ഷേര്‍സിയുടെ കാറിന് നേരെ കരി ഓയില്‍ ഒഴിച്ചു.കരിയോയിൽ ഒഴിച്ച എരുമേലി സ്വദേശി രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹൈക്കോടതിയുടെ ഒന്നാം ഗേറ്റിന് സമീപം വാഹനമെത്തുമ്പോഴാണ് സംഭവം. ജസ്നയുടെ തിരോധാനം അന്വേഷിക്കണം, പ്രതികളെ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലക്കാര്‍ഡുമേന്തിയാണ് നാട്ടുകാരന്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഹൈക്കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജഡ്ജി ജസ്റ്റിസ് വി. ഷെര്‍സിയുടെ ഔദ്യോഗിക വാഹനത്തില്‍ കരിഓയില്‍ ഒഴിക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് രഘുനാഥിനെ പിടികൂടി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. ജസ്‌ന കേസില്‍ നടപടികള്‍ ഹൈക്കോടതിയില്‍ അനന്തമായി നീളുന്നതിലും ജസ്‌നയ്ക്കും കുടുംബത്തിനും നീതി കിട്ടാത്തതിലും പ്രതിഷേധിച്ചാണ് കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചതെന്നാണ് രഘുനാഥന്‍ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന.പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്ന മേരി ജെയിംസിന്റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് തങ്ങള്‍ നല്‍കിയ പരാതികള്‍ പോലീസ് അധികാരികള്‍ അവഗണിക്കുകയായിരുന്നെന്നും ശരിയായ അന്വേഷണം നടക്കാത്തതിനെ തുടര്‍ന്നാണ് തന്റെ പ്രതിഷേധമെന്നുമാണ് ഇയാള്‍ അറിയിച്ചത്.
രണ്ടാഴ്ച മുന്‍പ് ജസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഹരജിയിലെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഈ ഹരജി പിന്‍വലിക്കപ്പെട്ടിരുന്നു. അന്ന് ഹരജി പരിഗണിച്ചത് ജസ്റ്റിസ് വി. ഷേര്‍സിയാണ്.

