ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബം.സി പി മാത്യുവിന് എതിരെ പൊലീസിൽ പരാതി നൽകുമെന്ന് ധീരജിന്‍റെ അച്ഛൻ പറഞ്ഞു.അപവാദ പ്രചാരണം സഹിക്കാവുന്നതിനും അപ്പുറമാണെന്ന് മാതാവ് പറഞ്ഞു. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു അവർ പറഞ്ഞു.ധീരജിൻ്റെ കുടുംബത്തിനുള്ള സാങ്കേതിക സർവ്വകലാശാലയുടെ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങിനിടെയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് പിതാവ് രാജേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.ധീരജിന്‍റേത് ഇരന്നു വാങ്ങിയ മരണമെന്ന കെ സുധാകരന്‍റെ പ്രതികരണത്തിന്‍റെ അർത്ഥം അവർ കൊന്നുവെന്നല്ലെയെന്ന് ധീരജിന്‍റെ പിതാവ് ചോദിച്ചു. കൊന്നിട്ടും കലി തീരാതെ വീണ്ടും കൊല്ലുകയാണ്. കലി തീരുന്നില്ലെങ്കിൽ ഞങ്ങളെ കൂടി കൊല്ലണമെന്ന് അവർ വിതുമ്പികൊണ്ട് പറഞ്ഞു.അതേസമയം ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ നടത്തിയ പ്രസംഗത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു പറഞ്ഞു . ഇക്കാര്യത്തിൽ ഖേദ പ്രകടനത്തിനില്ല. ധീരജിനെ കൊന്നത് എസ്എഫ്ഐക്കാരാണ്. എസ്എഫ്ഐക്കാർ കെഎസ്യു നേതാക്കളെ കുത്തുന്നതിനിടയിൽ അബദ്ധത്തിൽ ധീരജിന് കുത്തുകൊണ്ടതാണെന്ന് സി.പി.മാത്യു ആവർത്തിച്ചു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും ഇക്കാര്യം അറിയാം. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടതുസർക്കാർ കൂച്ചുവിലങ്ങിടുക ആയിരുന്നുവെന്നും മാത്യു ആരോപിച്ചു.
തന്റെ പ്രസംഗത്തിനെതിരെ ധീരജിന്റെ കുടുംബം പൊലീസിനെ സമീപിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സി.പി.മാത്യു പറഞ്ഞു.

