നടന്‍മാരായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ നിര്‍മാണ കമ്പനികളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ജിഎസ്ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന.
കഴിഞ്ഞയാഴ്ച നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസിൽ നടത്തിയ പരിശോധനയുടെ തുടർച്ചയായിട്ടാണ് ഇന്നത്തെ പരിശോധനയെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്.
അതേസമയം, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് വരുമാനത്തിലും നിലവിലെ കണക്കുകളിലും വ്യത്യാസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. രേഖകളുമായി നേരിട്ട് ഹാജരാകാനാണ് മൂന്ന് പോരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
താരങ്ങൾക്ക് പ്രതിഫലം നൽകുമ്പോൾ ടിഡിഎസ് പിടിക്കുമെങ്കിലും നിർമാതാക്കൾ അത് ആദായ നികുതിയായി അടയ്ക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. താരങ്ങളുടെ പ്രതിഫലക്കാര്യത്തിലും പരിശോധന തുടരും. താരങ്ങളുടെ പ്രതിഫലം പലരും വിതരണാവകാശക്കരാറായി കാണിക്കുന്നുണ്ട്. ഇതുവഴി ടിഡിഎസ് ലാഭിക്കുന്നതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.