ന്യൂഡൽഹി: നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ഗർഭിണിയാണെന്ന സൂചനകൾ പങ്കുവെച്ച് അധികൃതർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആശ’ എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗർഭം ധരിച്ചിരിക്കുന്നത്. ഇതോടെ വലിയ ശ്രദ്ധയാണ് കുനോ ദേശീയോദ്യാനത്തിൽ ഈ ചീറ്റയ്ക്ക് നൽകുന്നത്. ഈ മാസം അവസാനത്തോടെ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
“ആശ ഗർഭിണിയാണെങ്കിൽ, അത് അവളുടെ ആദ്യത്തെ കുഞ്ഞായിരിക്കും. അവൾ കാട്ടിൽ നിന്നും പിടിക്കപ്പെട്ടതിനാൽ നമീബിയയിൽ വച്ചവം ഗർഭധാരണം നടന്നിരിക്കുക. അവൾക്ക് കുഞ്ഞുങ്ങളുണ്ടെങ്കിൽ, ഞങ്ങൾ അവൾക്ക് സ്വകാര്യത നൽകേണ്ടതുണ്ട്. അവളുടെ ചുറ്റും ആരും പാടില്ല. അവളുടെ കൂട്ടിനുള്ളിൽ, അവൾക്ക് ഒരു വൈക്കോൽ കൂര ഉണ്ടായിരിക്കണം,” ചീറ്റ കൺസർവേഷൻ ഫണ്ടിന്റെ (സിസിഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടർ ലോറി മാർക്കർ പറഞ്ഞു.
നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബറ്റംബർ 17നാണ് ചീറ്റപ്പുലികൾ ഇന്ത്യയിലെത്തിയത്. 1952ൽ ആണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2009ലാണ് ചീറ്റകളെ ആഫ്രിക്കയിൽ നിന്ന് എത്തിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.ഈ വർഷം 25 ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് ലക്ഷ്യം. അഞ്ച് വർഷം കൊണ്ട് 50 എണ്ണം കൊണ്ടുവരും. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ എത്തിക്കുന്നതിന് ആകെ 50.22 കോടി രൂപ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകും.