ഡൽഹി : രാജ്യത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ തള്ളി ആരോഗ്യവിദഗ്ധര്‍. പകര്‍ച്ചവ്യാധി വിദഗ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്യത്ത് വലിയ തോതിലുള്ള വ്യാപനം നടന്നു കഴിഞ്ഞു എന്ന് അഭിപ്രായപ്പെട്ടു.
കേന്ദ്ര നടപടികളെ വിമർശിച്ചു കൊണ്ട് ഇതിനോടകം ആരോഗ്യവിദഗ്ധരുടെ സംഘടന രംഗത്തെത്തി.
ഒരു പ്രമുഖ സ്ഥാപനം അവതരിപ്പിച്ച മോഡലിന്റെ ചുവടുപിടിച്ചാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും ഇവര്‍ വിമര്‍ശിക്കുന്നു. ഇതിലും നല്ല രീതിയിൽ സർക്കാരിന് ലോക്ഡൗണ്‍ സാധ്യമാക്കാമായിരുന്നുവെന്നും വിധഗ്തർ പറയുന്നു.
പൊതു സംവിധാനം ഉപയോഗിച്ചുള്ള പരിമിതമായ അറിവ് ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പ്രതിരോധ പ്രവർത്തനം ആദ്യ ഘട്ടത്തിൽ നടത്തിയതെന്നും. ഭരണാധികാരികള്‍ ചില ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതിന്റെ വിലയാണ് ഇപ്പോള്‍ രാജ്യം നല്‍കേണ്ടിവരുന്നതെന്നും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
പകര്‍ച്ചവ്യാധി നിയന്ത്രണം, പൊതുആരോഗ്യം, പ്രതിരോധമരുന്ന്, സാമൂഹിക സേവനം എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരുമായി ചര്‍ച്ച നടത്തണമായിരുന്നുവെന്നും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിൻ, ഇന്ത്യൻ അസോസിയേഷന്‍ ഓഫ് എപ്പിഡെമിറ്റോളജിസ്റ്റ്‌സ് എന്നീ സംഘടനകൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

