കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകൻ ജാക്സൺ പൊള്ളയിലാണ് ആഴക്കടൽ മത്സ്യബന്ധന വിഷയം തന്നോട് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
400 ട്രോളറുകൾക്കും അഞ്ച് മദർ ഷിപ്പുകൾക്കും വേണ്ടി കരാർ ഒപ്പിട്ടെന്ന് ജാക്സൺ പറഞ്ഞു. അതിന് ശേഷം ഇതേക്കുറിച്ച് താൻ തന്നെ അന്വേഷണം നടത്തി. ഇ.എം.സി.സിക്കാർ എന്നെ വന്ന് കണ്ടിട്ടില്ല. ഇ.എം.സി.സിക്കാർ തന്നെ വന്ന് കണ്ട് അവരുടെ 5000 കോടിയുടെ പദ്ധതി പൊളിക്കാൻ ആവശ്യപ്പെടുമോയെന്ന് ചെന്നിത്തല ചോദിച്ചു. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ചായിരുന്നു ജാക്സൺ ഇതേക്കുറിച്ച് തന്നോട് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
ആഴക്കടൽ മത്സ്യ ബന്ധന നീക്കം പൊളിച്ചതിൽ മുഖ്യമന്ത്രിക്ക് തന്നോട് ദേഷ്യമാണ്. ഇ.എം.സി.സി ഫയൽ രണ്ടുതവണ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കണ്ടുവെന്നത് സർക്കാർ വാദങ്ങൾ പൊളിക്കുന്നു. ഫയൽ കണ്ടില്ലെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി മറുപടി പറയണം. മേഴ്സിക്കുട്ടിയമ്മ തുടക്കം മുതൽ കള്ളം പറയുകയാണ്. മുഖ്യമന്ത്രിയും കള്ളം പറയുന്നു. ഫയൽ പുറത്ത് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

