തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം. കഴിഞ്ഞമാസം 23നായിരുന്നു പാളയത്തുവച്ച് പി കെ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് പികെ ഫിറോസ്.
പിന്നീട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഫിറോസിനെ റിമാൻഡ് ചെയ്യുകയായിരുന്നു. പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് യൂത്ത് ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്.
കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടർന്നാണ് യൂത്ത് ലീഗ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചത്.

