തേൻ കിട്ടുമെന്ന് കരുതി കടന്നൽ കൂട്ടിൽ കല്ലെറിഞ്ഞ് വിദ്യാർത്ഥിനി.പാവറട്ടി സി.കെ.സി. ഗേൾസ് ഹൈസ്കൂളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. കൂട്ടത്തോടെ ഇളകിയ കടന്നലുകൾ മറ്റു വിദ്യാർഥിനികളുടെ നേരെ പറന്നടുത്തു. ഭയന്ന് ഓടിയ വിദ്യാർഥിനികൾക്ക് കടന്നൽക്കുത്തേറ്റു.ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകർ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്കൂൾ വളപ്പിനോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റൻ പനമരത്തിലാണ് കടന്നൽക്കൂട് കണ്ടെത്തിയത്.
വിദ്യാർഥിനികൾക്ക് കടന്നൽക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്കൂളിന് വെള്ളിയാഴ്ച അവധി നല്കി.. പൂർണമായും കടന്നൽഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവധി നൽകുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വ്യാഴാഴ്ച സംഭവത്തിനുശേഷം സ്കൂളിന് അവധി നൽകിയിരുന്നു.സംഭവത്തെത്തുടര്‍ന്ന് സ്കൂളില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. വനം വകുപ്പിന്റെ സഹായത്തോടെ കടന്നല്‍ക്കൂട് വ്യാഴാഴ്ച തന്നെ നശിപ്പിച്ചു.