കണ്ണൂർ: ഇ പി ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയിലെ ആരോപണങ്ങൾ തള്ളാതെ പി ജയരാജൻ. നാടിന്റെയും, പാർട്ടിയുടെയും താൽപ്പര്യത്തിന് കീഴ് വഴങ്ങിക്കൊണ്ടുള്ള നിലപാടാകണം നേതാക്കളും, അംഗങ്ങളും സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിൽ വ്യതിചലനം ഉണ്ടായാൽ ചൂണ്ടിക്കാട്ടും, തിരുത്താൻ ആവശ്യപ്പെടും. തിരുത്തിയില്ലെങ്കിൽ പാർട്ടിയിൽ സ്ഥാനമില്ലെന്നും പി ജയരാജൻ പറഞ്ഞു. ചർച്ച നടന്നാൽ പാർട്ടി ഊതി കാച്ചിയ പൊന്നുപോലെയാകുമെന്നും പി ജയരാജൻ ഒരു പരിപാടിയിൽ സംസാരിക്കവെ പ്രതികരിച്ചു.
കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജൻ കോടികളുടെ അഴിമതി നടത്തിയെന്നായിരുന്നു പി ജയരാജന്റെ ആരോപണം. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നായിരുന്നു പി ജയരാൻ പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം ഇപി ജയരാജന് എതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നാളെ ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്തേക്കും. നാളെയും മറ്റന്നാളുമാണ് പൊളിറ്റ്ബ്യൂറോ യോഗം ചേരുന്നത്. മുൻകൂട്ടി നിശ്ചയിച്ച യോഗമായതിനാൽ ജയരാജൻ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ കേന്ദ്ര കമ്മിറ്റി അംഗത്തിന് എതിരെയുള്ള പരാതികളിൽ പിബിയാണ് നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ വിഷയം പരിശോധനയ്ക്ക് എടുക്കാൻ തന്നെയാണ് സാധ്യത.

