പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഡിഎംകെ ജനറല്‍ സെക്രട്ടറി ആര്‍ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമത്തില്‍ തമിഴ് അഭയാര്‍ഥികളെ കൊണ്ട് വരാത്തത് കൊണ്ടുതന്നെ നിയമം തമിഴര്‍ക്ക് എതിരാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഡിഎംകെ ആരോപിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ കഴിയുന്ന ശ്രീലങ്കയില്‍ നിന്നെത്തിയ നിരവധി തമിഴ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വമില്ലാത്തതുകൊണ്ട് മാത്രം കാലങ്ങളായി അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല. പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ശ്രീലങ്കയിൽ നിന്ന് തമിഴ് അഭയാർത്ഥികള്‍ പലായനം ചെയ്ത് തമിഴ്നാട്ടിലെത്തിയത്. ശ്രീലങ്കയില്‍ നിന്ന് മതത്തിന്‍റെ പേരില്‍ പീഡനം ഏറ്റുവാങ്ങിയ തമിഴ് വംശജര്‍ നിയമപരിധിക്കുള്ളില്‍ വരുന്നില്ലെന്നും ഹര്‍ജിക്കാരൻ പറയുന്നു.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഡി എം കെ;നിയമം മതേതരത്വത്തിന് എതിര്, തമിഴ് വിരുദ്ധം

