തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിൽ വിസിയായി ചുമതലയേൽക്കാൻ എത്തിയ സിസ തോമസിന് രജിസ്റ്ററിൽ ഒപ്പുവയ്ക്കാനായില്ല. പുതിയ വി സിയ്‌ക്ക് ചുമതല ഏറ്റെടുക്കാൻ ജോയിനിംഗ് രജിസ്റ്റർ നൽകിയില്ല. ജോയ്നിംഗ് രജിസ്റ്റർ ലഭിക്കാതിരുന്നതോടെ പേപ്പറിൽ ജോയിനിങ് റിക്വസ്റ്റ് എഴുതിയാണ് ചുമതല ഏറ്റെടുത്തത്.
ചുമതലയേറ്റെടുക്കാനെത്തിയ സിസ തോമസിനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെയും അധ്യാപകർ ഉൾപ്പെടെ ഇടതു സംഘടനാ ജീവനക്കാരുടെയും നേതൃത്വത്തില്‍ പ്രതിഷേധം ഉയർന്നിരുന്നു. വിസിയെ പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. പൊലീസെത്തിയാണ് വിസിയെ ഓഫീസിലെത്തിച്ചത്.
ഗവേഷക വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് ഗൈഡ് പദവിയിൽ നിന്ന് സർവകലാശാല ഒഴിവാക്കിയ വ്യക്തിയാണ് സിസ തോമസെന്ന് ഇടത് അധ്യാപക സംഘടനയായ AKPCTA ആരോപിച്ചു. ചുമതല നിർവഹിക്കുമെന്നായിരുന്നു സിസ തോമസിന്റെ പ്രതികരണം.
അതേസമയം കേരള സർവകലാശാല വി സി നിയമനത്തിലും അനിശ്ചിതത്വം തുടരുകയാണ്. സെർച്ച് കമ്മറ്റി പ്രതിനിധിയെ നിർദേശിക്കേണ്ട എന്നാണ് സെനറ്റിന്റെ തീരുമാനം .സെനറ്റ് യോഗത്തിനു മുൻപായി അംഗങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി.

