നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികൾ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. തുടർന്ന് ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നു.അപൂര്‍വമായി മാത്രമാണ് സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താറുള്ളത്.
നിലവില്‍ മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് അനുമതിയുള്ളത്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിലും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്.
സഭാ ടി.വി വഴിയാണ് ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഇന്ന് സഭാ ടി.വിയില്‍ നല്‍കിയിട്ടില്ല.വയനാട്, കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിലാണ് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ്. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു മറുപടി നല്‍കേണ്ടത്.സഭയ്ക്കകത്ത് ആസൂത്രിത സംഘർഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.മനഃപൂർവം സംഘർഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികൾ സ്തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെയായിരുന്നുവെന്നും സതീശൻ ആരോപിച്ചു. ഇന്നലെ വയനാട്ടിലും സിപിഎം പ്രകോപനമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ആ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. സംഘർമുണ്ടാക്കിയവരെ സംരക്ഷിക്കുകയാണ്. കോടിയേരി പൊലീസിനെ വിരട്ടുകയാണെന്നും വി.ഡി.സതീശൻ ആരോപിച്ചു.
മാധ്യമ സ്വാത്രന്ത്ര്യത്തിനും സഭാ സ്വാതന്ത്യത്തിനും എതിരായ നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിക്കുന്നത്. മീഡിയ റൂമിൽ പോലും മാധ്യമങ്ങളെ കയറ്റുന്നില്ല. പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വി. സെൻസർ ചെയ്യുന്നു. ഇത് സ്പീക്കറുടെ ശ്രദധയിൽപ്പെടുത്തും. മോദി ശൈലി കേരളത്തിൽ പറ്റില്ല. മന്ത്രിമാർ വരെ മുദാവാക്യം വിളിച്ചു. നടുത്തളത്തിലിറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാണെന്നും ഞങ്ങളാരും സ്പീക്കറുടെ കസേര എടുത്ത് എറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

