ലോക കേരള നിയമസഭയുമായി ബന്ധപ്പെട്ട് വ്യവസായി എം എ യൂസഫലി നടത്തിയ പ്രതികരണത്തിൽ മറുപടിയുമായി കെ.മുരളീധരന്‍ എംപി. യൂസുഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് പ്രവാസികളോട് സ്നേഹമുണ്ട്. എന്നാൽ സർക്കാരിൻറെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികൾക്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. യൂസഫലി വിമര്‍ശനം ഉന്നയിച്ചത് കാര്യങ്ങള്‍ മനസിലാകാതെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ഭക്ഷണം കഴിച്ചതിനെ ആരും ധൂര്‍ത്താണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച അനിത പുല്ലയിൽ, സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലോക കേരള സഭയിൽ എങ്ങനെയെത്തിയെന്നും മുരളീധരൻ ചോദിച്ചു. അനിത പുല്ലയിലിനെ നിയമസഭയില്‍ പ്രവേശിപ്പിക്കാതെ സ്പീക്കർ എം.ബി.രാജേഷ് എന്തുകൊണ്ടു തടഞ്ഞില്ല? എംപിമാർക്കു പോലും നിയമസഭയിൽ പ്രവേശിക്കാൻ സ്പീക്കറുടെ അനുമതി വേണം. ബ്ലാക് ലിസ്റ്റിലുള്ള ആൾ എങ്ങനെ നിയമസഭയിൽ കയറിയെന്നും മുരളീധരൻ ചോദിച്ചു.

