സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസിൽ നിയമസഭയിൽ ചർച്ച തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ ചർച്ചയിൽ പി.സി.വിഷ്ണുനാഥ് പ്രമേയത്തിന് അവതരിപ്പിച്ചു സംസാരിച്ചു. ചര്‍ച്ചയില്‍ പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും വിഷ്ണുനാഥ് രൂക്ഷമായി വിമര്‍ശിച്ചു.സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലുകള്‍ സ്ഥാപിക്കാന്‍ എന്തു ഹീനമായ ആക്രമണവും നടത്താന്‍ മടിയില്ലാത്ത തരത്തിലേക്ക് സര്‍ക്കാരും പോലീസും അധഃപതിച്ചു. നൂറുകണക്കിന് പോലീസുകാരുമായെത്തി സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കയറുകയാണ്. എതിര്‍ക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളര്‍ന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തടസ്സം നിന്നും കേരളത്തിന്റെ പോലീസ് ആറാടുകയാണ്, അഴിഞ്ഞാടുകയാണ്. കെ റെയില്‍ പോലെ കെ ഫോണ്‍ പോലെ കേരള പോലീസിന്റെ കെ ഗുണ്ടായിസമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു. ജനങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് മഞ്ഞക്കുറ്റി നടാൻ സംരക്ഷണം കൊടുക്കുകയാണ്. ലോകസമാധാനത്തിന് 2 കോടിയും ജനങ്ങളുടെ സമാധാനം കളയാൻ 2000 കോടിയും എന്ന നിലയാണ്. കമ്മീഷൻ അടിക്കാനുള്ള പദ്ധതിയാണ് കെ റെയിൽ. ഇവിടെ കെ റെയിൽ വേണ്ട കേരളം മതി വിഷ്ണു നാഥ് സഭയിൽ പറഞ്ഞു.
അതേസമയം പദ്ധതി സർക്കാർ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് എ.എൻ ഷംസീർ – പറഞ്ഞു . കമ്മീഷനടി ഞങ്ങളുടെ പരിപാടിയല്ല. നിങ്ങൾക്ക് കമ്മീഷൻ കിട്ടുന്നത് കൊണ്ടാണ് നിങ്ങൾ സിൽവർ ലൈനിൽ കമ്മീഷനെപ്പറ്റി ആശങ്കപ്പെടുന്നത്.
കെ റെയിൽ ഇല്ലാത്ത സ്ഥലത്തും ഉരുൾപൊട്ടും. പരിസ്ഥിതിയെ ഒരു തരത്തിലും പദ്ധതി ബാധിക്കില്ല. കെ റെയിൽ പദ്ധതിയിലെ പരിസ്ഥിതി നാശത്തെ പ്രതിപക്ഷം പെരുപ്പിച്ചു കാണിക്കുകയാണ്. മാടായിപ്പാറയ്ക്കോ കടലുണ്ടി പക്ഷിസങ്കേതത്തിനോ പൊന്നാനി കോൾപ്പാടങ്ങൾക്കോ പദ്ധതി മൂലം നാശം സംഭവിക്കുന്നില്ല. ഏറ്റവും മികച്ച പാക്കേജ് നൽകി ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞും പരിഹരിച്ചുമാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സർക്കാർ കൊണ്ടു വരുന്ന എന്തിനേയും ഏതിനേയും എതിർക്കുക എന്ന നയം നിങ്ങൾ അവസാനിപ്പിക്കണം. 2025-ൽ സിൽവർ ലൈൻ പൂർത്തിയായാൽ പിന്നെ സ്ഥിരമായി പ്രതിപക്ഷ ബെഞ്ചിലിരിക്കേണ്ടി വരും എന്നാണ് നിങ്ങളുടെ ഭയമെന്നും അദ്ദേഹം പറഞ്ഞു.
ഒരു തലമുറക്ക് വേണ്ടിയാണ് കെറെയില്‍. എന്തോ മഹാവല്ല്യ കാര്യം പോലെ തൂണുപൊരിക്കലാണ് നിങ്ങളുടെ പണി. പൊലീസ് അടിച്ചു. തൂണ്‍ പൊരിച്ചാല്‍ കുറച്ച് അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും. വികസനം തടസപ്പെടുത്താന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ മുന്നോട്ട് പോകും. ഏത് ജാതി മത സാമുദായിക ശക്തികളും ഇവന്റ് മോനേജ്‌മെന്റും ശ്രമിച്ചാലും തങ്ങള്‍ മുന്നോട്ട് പോകുമെന്നും ഷംസീര്‍ സഭയില്‍ വെല്ലുവിളിച്ചു. കെറെയില്‍ പരിസ്ഥിതിക്ക് യാതൊരു ആഘാതവും ഉണ്ടാക്കില്ല. 10349 കെട്ടിടങ്ങള്‍, അതില്‍ തന്നെ 393 ഓട് മേഞ്ഞ വീട്, 470 ബഹുനില കെട്ടിടം, അതില്‍ ആള്‍ താമസമുള്ള 2500 കെട്ടിടങ്ങള്‍ എന്നിവയാണ് നഷ്ടപ്പെടുക. എന്നാല്‍ ഇതിനെല്ലാം സര്‍ക്കാര്‍ മൂല്യം നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ നാലും പട്ടണങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരം. ആരും ആശങ്കപെടേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു.