കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നുവെന്ന താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അതിവേഗ റെയിൽ പാതയ്ക്ക് കോൺഗ്രസ് എതിരല്ലെന്ന് മാത്രമാണ് ഉദേശിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്.65,000 കോടിക്ക് പദ്ധതി നടപ്പാക്കുമെന്ന് ആരും വിശ്വസിക്കില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരന് കുറ്റപ്പെടുത്തി. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് പറ്റിയതല്ല. ശാസ്ത്രീയ സാങ്കേതിക പഠനം പോലും നടത്തിയിട്ടില്ല. പദ്ധതി പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കും, കാര്‍ഷിക മേഖലയെ തകര്‍ക്കും-സുധാകരന് പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് ഒരു പച്ചക്കൊടിയും കിട്ടാതെ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാനും, ജനങ്ങളുടെ പ്രതിഷേധം മറികടന്ന് പോലീസിന്റെ സഹായത്തോടെ കല്ലിടാനും പോയ സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് ഭ്രാന്താണോ എന്നും സുധാകരന് ചോദിച്ചു. കേരളം ചെറിയൊരു ഇടനാഴിയാണ്. ചെറിയൊരു സ്ഥലത്ത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പദ്ധതിയാണ് വേണ്ടത്. 38 മീറ്ററാണ് സില്‍വര്‍ ലൈനിന്റെ ഉയരം. 38 മീറ്ററൊക്കെ കെട്ടിപ്പൊക്കിയാല്‍ ഈ നാടിന്റെ സ്ഥിതിയെന്താകും. ആളുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ട് പോകാന്‍ കഴിയോ. കേരളത്തിന് ഭാവനയില്‍ കാണാന്‍ പറ്റുന്ന പദ്ധതിയാണോയെന്നും കെ.സുധാകരന് ചോദിച്ചു.
അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല;പച്ചക്കൊടികിട്ടാതെ കല്ലിടാൻ പോയ സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് ഭ്രാന്താണോ എന്നും സുധാകരന്

