മരിച്ച് പോയെന്ന് കരുതിയവർ പലരും ജീവിതത്തിലേക്ക് മടങ്ങി വരുന്ന കാഴ്ചകൾ നമ്മൾ കാണാറുണ്ട് എന്നാൽ ദില്ലിയിലെ നരേല മേഖലയിലെ ആളുകള്‍ സാക്ഷിയായത് മരണം സ്ഥിരീകരിച്ച ശേഷം ചിതയില്‍ വച്ചയാള്‍ അവിടെ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വന്ന ഒരപൂർവ കാഴ്ചക്കാണ്.
ഞായറാഴ്ച രാവിലെയാണ് സതീഷ് ഭരദ്വാജ് എന്ന 62 കാരൻ മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചത്. പിന്നാലെ ബന്ധുക്കള്‍ സംസ്കാര ചടങ്ങുകളും തുടങ്ങി.അന്തിമ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സതീഷ് ഭരദ്വാജിന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്.
ചിതയിലേക്ക് വയ്ക്കുന്നതിനിടയിലാണ് ഇയാള്‍ വീണ്ടും ശ്വസിക്കാന്‍ ആരംഭിച്ചു സംശയം തോന്നി മൃതദേഹത്തിന്റെ മുഖത്ത് നിന്ന് തുണി മാറ്റിയപ്പോള്‍ കണ്ണ് തുറന്നിരിക്കുന്നതും കാണുകയായിരുന്നു. ജീവനുണ്ടെന്ന് മനസിലായതോടെ ബന്ധുക്കള്‍ ആംബുലന്‍സ് വിളിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചു.
കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയില്‍ കഴിയുന്ന സതീഷ് വെന്‍റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് മരിച്ചതെന്നാണ് നേരത്തെ വന്ന സ്ഥിരീകരണം. എന്നാല്‍ വെന്‍റിലേറ്ററിന്‍റെ ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെ രോഗാതുരനായ സതീഷിനെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്തുകൊണ്ടുപോവുകയായിരുന്നുവെന്നാണ് സംഭവത്തേക്കുറിച്ച് ദില്ലി പൊലീസ് പ്രതികരിക്കുന്നത്.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഇയാള്‍ മരിച്ചതായി ബന്ധുക്കള്‍ കരുതിയത്. സംഭവത്തില്‍ ദില്ലി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.

