സ്ത്രീപീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പരാതിക്കാരിയായ യുവതി. മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചുവെന്ന് യുവതി പറഞ്ഞു. മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ശശീന്ദ്രനൊപ്പം നിൽക്കുകയാണെന്നും മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി. മന്ത്രിയെ സംരക്ഷിക്കുന്നത് വഴി പിണറായി നൽകുന്ന സന്ദേശമെന്താണെന്നും കൊല്ലം കുണ്ടറയിലെ പരാതിക്കാരി ചോദിച്ചു.സ്ത്രീശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി കുറ്റാരോപിതനായ മന്ത്രിയൊടൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഭാവിയിലും ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ സ്ത്രീകള്‍ക്ക് ഇത്ര സുരക്ഷയേ ലഭിക്കു, കേരളത്തില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട എന്നല്ലേ മുഖ്യമന്ത്രിയുടെ നിലപാട് പറയുന്നത്.
അതേസമയം, ഫോണ്‍ വിളി വിവാദത്തിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്‌തില്ലെന്നും വിഷയത്തില്‍ മാദ്ധ്യമങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നും കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നുമുള്ള നിരീക്ഷണം സി പി എം നേരത്തെ നടത്തിയിരുന്നു.

